റാപ്പ് ഗായകൻ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിനെതിരെ പൊലീസിൽ പരാതി. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയാണ് കൊല്ലം ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.
സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളത് എന്ന് പരാതിയിൽ പറയുന്നു. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതിന് ഉദ്ദേശിച്ചാണെന്നും പരാതിയിൽ പറയുന്നു.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ എൻ ആർ മധു പറഞ്ഞത്. വേടന്റെ പാട്ട് വിഘടനവാദം പ്രചരിപ്പിക്കുന്ന, വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തി വെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണ്. വേടനെന്ന കലാകാരന് പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‍നം കണ്ട് കഴിയുന്ന ശക്തികൾ ആണെന്നും മധു ആരോപിച്ചിരുന്നു.