ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ വായ്പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാൻ സാധിച്ചതെന്നും 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുൻ ഗതാഗതമന്ത്രി ആരോപിച്ചു.
കെഎസ്ആർടിസിക്ക് ഇപ്പോഴുള്ളത് താൽക്കാലിക മുക്തിശാന്തി മാത്രമാണ്. വായ്പ ബാധ്യത വർധിപ്പിച്ചത് കെഎസ്ആർടിസിക്ക് അമിതഭാരമാകും. നിലവിൽ കെഎസ്ആർടിസിയിൽ പുതിയ പദ്ധതികളില്ല. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചതാണെന്നുംകെഎസ്ആർടിസിയെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും ആന്റണി രാജു അവകാശപ്പെട്ടു.
വിഴിഞ്ഞത്ത് പ്രോട്ടോകോൾ പ്രകാരം എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. സർക്കാരിൻറെ എല്ലാ പരിപാടികൾക്കും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പലപ്പോഴും വിളിക്കുന്നത് സർക്കാരിൻറെ മഹാമനസ്കതയായി കണ്ടാൽ മതിയെന്നും ആന്റണി രാജു പറഞ്ഞു.