നാഷണല്‍ ഹെറാള്‍ഡ് കേസ്; സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി

0

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസില്‍ സ്വത്ത് കണ്ടുകെട്ടലില്‍ തുടര്‍ നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ബന്ധമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് നോട്ടീസ് അയച്ചു. ഡല്‍ഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കള്‍ ആണ് ഇഡി കണ്ടുക്കെട്ടിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറില്‍, ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎല്‍ ഓഹരികളും ഇഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രില്‍ 10 ന് ഈ കണ്ടുകെട്ടല്‍ സ്ഥിരീകരിച്ചു.

2014 ല്‍ ഡല്‍ഹി കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ ക്രിമിനല്‍ പരാതിയില്‍ നിന്നാണ് 2021 ല്‍ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യംഗ് ഇന്ത്യന്‍ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയില്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here