ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാകുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക പങ്കെടുത്തില്ല. വിപ്പ് നൽകിയിട്ടും പങ്കെടുത്തില്ല. അസാന്നിധ്യത്തിൻ്റെ കാരണം പ്രിയങ്കയും പാർട്ടിയും വ്യക്തമാക്കിയില്ല. അതേ സമയം വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.
വഖഫ് നിയമഭേദഗതി ബിൽ ലോക്സഭ ഇന്ന് പുലര്‍ച്ചെയാണ് പാസാക്കിയത്. പതിനാല് മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷമാണ് ലോക്സഭ ബിൽ പാസാക്കിയത്. 288 പേർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 233 പേർ ബില്ലിനെ എതിർത്തു. പ്രതിപക്ഷം കൊണ്ടുവന്ന ഒരു കൂട്ടം ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയാണ് ബിൽ ലോക്സഭ കടന്നത്. ഇന്ന് രാജ്യസഭയിലും ബിൽ അവതരിപ്പിച്ച് പാസാക്കും. ബിൽ മുസ്സീംവിരുദ്ധമോ ന്യൂനപക്ഷ വിരുദ്ധമോ അല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജ്ജ്ജു ആവർത്തിച്ചു. മുനമ്പം വിഷയത്തിൽ ബിൽ പാസാകുന്നതോടെ പരിഹാരമാകുമെന്നും മന്ത്രി ആവർത്തിച്ചു.