കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് അപകടം പറ്റിയ ഉമാ തോമസ് എംഎൽഎയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനിൽ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ ഡയറക്ടർ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.
ശ്വാസകോശത്തിലെ ചതവ് അൽപം കൂടിയിട്ടുണ്ട്. ചതവ് മാറാൻ കൂടുതൽ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേഷനിൽ തുടരും. ശ്വാസകോശത്തിലെ ഇൻഫെക്ഷൻ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകൾ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്‌തെന്ന് പറയാറിയിട്ടില്ല. ഇൻഫെക്ഷൻ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനിൽ അഡീഷണൽ ഇൻജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.തടി കൂടതലായതിനാൽ റിക്കവറിക്ക് സാധാരണത്തിനേക്കാൾ സമയം എടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, അപകടംപറ്റിയ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്‌ഐആർ. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്‌ഐആറിൽ പറയുന്നു. സ്റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ കേസെടുത്തിട്ടുണ്ട്. ബിഎൻസ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് കേസ്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനൽ സ്റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയിൽ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്.