ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടി; ബാങ്ക് മാനേജരടക്കം നാല് പേർ അറസ്റ്റിൽ

0

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശികളായ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജർ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെൻ, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.

തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കമ്പനിയുടെ അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി. ബംഗളൂരുവിലെ ആക്‌സിസ് ബാങ്കിന്റെ ഇന്ദിരാനഗർ ശാഖയിലുള്ള കമ്പനിയുടെ നോഡൽ, കറന്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ്, ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയിൽ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലർ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.

ആക്‌സിസ് ബാങ്കിന്റെ ബെംഗളുരുവിലെ ഇന്ദിരാനഗർ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോർപ്പറേറ്റ് അക്കൗണ്ട് ഉള്ളത്. ഇതിലൂടെ ദിവസവും രണ്ട് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടക്കാറുണ്ട്. മെയിൻ അക്കൗണ്ടിന്റെ രണ്ട് കോർപ്പറേറ്റ് സബ് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തിയ റിലേഷൻഷിപ്പ് മാനേജറായ വൈഭവ്, ഇതിലേക്കുള്ള യൂസർനെയിമും പാസ്‌വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരിൽ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നൽകിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റർ ഹെഡും ഐഡിയുമുണ്ടാക്കി. ഗുജറാത്തിലെ അങ്കലേശ്വർ ബ്രാഞ്ചിലാണ് നേഹ അപേക്ഷ നൽകിയത്.

നേഹ നൽകിയ കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് അപേക്ഷ അംഗീകരിച്ചതോടെ ഇവർക്ക് കോർപ്പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസർ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിൻ അക്കൗണ്ടിൽ നിന്ന് ചെറിയ തുകകളായി ഇവർ സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. ഒക്ടോബർ 29 മുതൽ നവംബർ 11 വരെ 17 തവണകളായി ഇവർ 12.5 കോടി രൂപയാണ് തട്ടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here