ലോൺ ആപ്പുകൾക്ക് പൂട്ടുവീഴും, കരട് ബില്ലുമായി കേന്ദ്രം

0

റിസർവ് ബാങ്ക് അല്ലെങ്കിൽ മറ്റ് നിയന്ത്രണ ഏജൻസികളുടെ അനുമതിയില്ലാതെ വായ്പ നൽകുന്നതും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതിനുള്ള നിർദേശവുമായി കേന്ദ്ര സർക്കാർ . നിയന്ത്രണമില്ലാത്ത വായ്പകളുടെ നിരോധനം എന്ന പേരിലുള്ള കരട് ബിൽ കേന്ദ്രം അവതരിപ്പിച്ചു. ഇതോടെ ലോൺ ആപ്പുകൾക്ക് പൂട്ടുവീഴും. അനുമതിയില്ലാതെ വായ്പകൾ നൽകുന്നവർക്ക് പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം കൊണ്ടുവരുന്നത്. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുകയും ക്രമവിരുദ്ധമായി വായ്പ നൽകുന്നവരുടെ പ്രവർത്തനം അവസാനിപ്പിക്കുകയുമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ വായ്പകളെക്കുറിച്ചുള്ള ആർബിഐ വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടിൽ ക്രമരഹിതമായ വായ്പകൾ നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ നിരവധി നടപടികൾക്ക് നിർദ്ദേശിച്ചിരുന്നു. ഇവയിൽ റിസർവ് ബാങ്കിലോ മറ്റ് നിയന്ത്രിത സ്ഥാപനങ്ങളിലോ രജിസ്റ്റർ ചെയ്യാതെ പൊതുവായ്പ നൽകുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. നിയമം ലംഘിച്ച് ആരെങ്കിലും ഡിജിറ്റലായോ മറ്റേതെങ്കിലും വിധത്തിലോ വായ്പ നൽകിയാൽ കുറഞ്ഞത് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴയും ചുമത്താം. കടം കൊടുക്കുന്നയാളുടേയോ കടം വാങ്ങുന്നയാളുടേയോ ആസ്തി ഒന്നിലധികം സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ സ്ഥിതിചെയ്യുകയോ ചെയ്താൽ അന്വേഷണം സിബിഐക്ക് കൈമാറുമെന്നും ബില്ലിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മൊബൈൽ വഴിയുള്ള വായ്പ ഇടപാടുകളുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. ഈ വായ്പകൾക്ക് പലപ്പോഴും ഉയർന്ന പലിശനിരക്കും, ഒളിഞ്ഞിരിക്കുന്ന നിരവധി ചാർജുകളും ഈടാക്കുന്നുണ്ട്. കൂടാതെ വായ്പ മുടങ്ങുമ്പോൾ വ്യക്തിപരമായി ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, 2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെ ഗൂഗിൾ ഇത്തരത്തിലുള്ള 2,200-ലധികം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here