എഡിജിപി എംആർ അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വർണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും വിജയൻ ഡിജിപി എസ് ദർവേഷ് സാഹിബിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടതായാണ് വിവരം.
സാധാരണ നിലയിൽ ഡിജിപിക്കുതന്നെ ഇത്തരം പരാതികളിൽ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയിൽ ഇരിക്കുന്ന 2 മുതിർന്ന ഓഫീസർമാർ തമ്മിലുള്ള പ്രശ്‌നമായതിനാൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.
നേരത്തെ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് വിജയൻ. കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നായിരുന്നു അജിത്തിന്റെ റിപ്പോർട്ട്.
കേരള പൊലിസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായ വിജയനെ 2023ൽ സസ്‌പെൻഡ് ചെയ്തു. പിന്നാലെ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പി വിജയന്റെ റിപ്പോർട്ട് തള്ളി. സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പിവി അൻവർ വിവാദത്തിൽ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയിൽ വിജയൻ ഇന്റലിജൻസ് മേധാവിയായി.