സിദ്ധാർത്ഥൻ്റെ മരണം: എല്ലാ പ്രതികൾക്കും ജാമ്യം

0

വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ വിദ്യാർഥി സിദ്ധാർത്ഥൻ ജെ.എസ് നെ ആക്രമിച്ച കേസിലെ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2024 ഫെബ്രുവരി 18 ന് കോളേജിൽ നിന്നുള്ള റാഗിങ്ങും ക്രൂരമായ മർദ്ദനവും കാരണം സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിർപ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥനാണ് റാഗിങ്ങിന് പിന്നാലെ മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരുന്നത്.

പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. സിദ്ധാർത്ഥിനെതിരെ നടന്നത് ആൾക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നൽകിയില്ലെന്നും കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താൻ ദില്ലി എയിംസിലെ മെഡിക്കൽ ബോർഡിന്‍റെ വിദഗ്ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം.

കുറ്റാരോപിതരായ 9 പേർ ഐപിസി സെക്ഷൻ 120 ബി, 341, 323, 324, 355, 306, 506, 1998ലെ കേരള റാഗിംഗ് നിരോധന നിയമത്തിലെ സെക്ഷൻ 4, 3 എന്നിവ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് സിബിഐ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here