തിരുവനന്തപുരം: ശമ്പളം ലഭിക്കാൻ സർക്കാർ ജീവനക്കാർ ഈ മാസം 15 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ഒന്നാം തീയതി ശമ്പളം ലഭിക്കേണ്ടവർക്ക് ആറാം തീയതിയോടെ ശമ്പളം ലഭിക്കും. (Government Salary in Kerala is pending)
പതിനഞ്ചാം തീയതി വരെ അമ്പത് ശതമാനം മാത്രമേ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ സാധിക്കൂ. രണ്ടാം ദിവസവും മൂന്നാം ദിവസവും ശമ്പളം ലഭിക്കേണ്ടവർക്ക് പതിനഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭിക്കും. 8, 9, 10 ദിവസങ്ങളിൽ അവധിയായതിനാൽ വലിയ പ്രതിഷേധങ്ങളിൽ ഉണ്ടാകില്ല എന്നാണ് സർക്കാർ കണക്ക് കൂട്ടൽ.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. അക്കൗണ്ടില്‍ പണം ലഭ്യമാക്കിയാലും പിന്‍വലിക്കാന്‍ പരിധി വെക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രതിദിനം നിശ്ചിത തുക മാത്രം പിൻവലിക്കാനുള്ള അനുമതിയാണ് ജീവനക്കാർക്ക് നല്കാൻ ഉദ്ദേശിക്കുന്നത്. വൈദ്യുതി പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള 4600 കോടി രൂപ കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്.
ഈമാസം ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്യാബിനറ്റ് പദവിയിലിരിക്കുന്നവര്ക്കുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും ശമ്പളം ലഭിച്ചിരിക്കുന്നത്.
ട്രഷറിയില്‍ ശമ്പള ബില്ല് പാസാക്കുന്നുണ്ടെങ്കിലും ശമ്പളവും പെന്‍ഷനും എത്തേണ്ട അക്കൗണ്ട് ( ETSB) നിശ്ചലമാക്കിയിട്ടിരിക്കുകയാണ്.
ശമ്പളവും പെന്‍ഷനും ഓരോരുത്തരുടെയും ETSB അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പോകും. ശമ്പളവും പെന്‍ഷനും ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാറുന്നവര്‍ക്ക് പണം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് സൂചന.