
മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി. നൂറിലധികം ആളുകൾ പങ്കെടുത്ത ഏഴു ദിവസം നീളുന്ന ധ്യാന പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐ.ഐ.എം.എം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



