NationalNews

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍ : 12 മരണം; നിരവധി വീടുകള്‍ തകര്‍ന്നു

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 12 പേര്‍ മരിച്ചു. പൂഞ്ചില്‍ മാത്രം 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വാഹനങ്ങളും വീട്ടുപകരണങ്ങളും അടക്കം പ്രളയത്തില്‍ ഒലിച്ചുപോയി.
രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നദികള്‍ കരകവിയുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ ആകുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് നിരവധി താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാന്‍ഡ് അടക്കം ടൗണിന്റെ മിക്കയിടങ്ങളിലും വെള്ളം കയറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂഞ്ച് ജില്ലയിലെ സുരാന്‍കോട്ട് അതിര്‍ത്തി മേഖലയില്‍ പ്രളയത്തിനൊപ്പം മണ്ണിടിച്ചിലുമുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. നിരവദി പേര്‍ ഒറ്റപ്പെട്ടു. പ്രളയത്തിലും മണ്ണിടിച്ചിലിലും റോഡുകളും പാലങ്ങളും അടക്കം തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകീട്ടു മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി കശ്മീരിലേക്ക് തിരിച്ചു. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി കശ്മീരിലേക്ക് തിരിച്ചത്. മഴക്കെടുതിയെ തുടര്‍ന്നുള്ള നാശവും അധികൃതര്‍ വിലയിരുത്തി വരികയാണ്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പഹല്‍ഗാം, ബാല്‍ട്ടാല്‍ വഴികളിലൂടെയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button