ഭാരതാംബ വിവാദം ; നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ

0

ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവൻ പ്രസ്താവന ഇറക്കിയിരുന്നു.

ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

ഗവര്‍ണര്‍മാര്‍ അധികാരം മറന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നും മന്ത്രി ആഞ്ഞടിച്ചിരുന്നു. വനിത കാവിക്കൊടി പിടിച്ചിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയില്‍ കൊണ്ടുവയ്ക്കാമെന്നും രാജ്ഭവനില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 163 പ്രകാരം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അതല്ലാതെ താനാണ് കേരളം ഭരിക്കേണ്ടത് എന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അറിയില്ല. കേരളം ഭരിക്കാന്‍ പിണറായി വിജയനുണ്ട്. അദ്ദേഹം ഭരിച്ചോളും. മതനിരപേക്ഷതയ്‌ക്കെതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണല്ലോ രാജ്ഭവനില്‍ ഒരു വനിത കാവി കൊടി പിടിച്ച് നില്‍ക്കുന്ന ചിത്രം ചില്ലിട്ട് വച്ചിരിക്കുന്നത്. അതിനുമുന്നില്‍ പൂവും തിരിയുമൊക്കെ കൊണ്ടുവെച്ച് അദ്ദേഹമാണ് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിനും ഇന്ത്യക്കും നാണക്കേടാണത്. ഒരു സ്ത്രീ കാവിക്കൊടി പിടിച്ചിരിക്കുന്നതാണ് ഭാരതം എന്ന് ആരു പറഞ്ഞു? അദ്ദേഹം ശാഖയില്‍ കൊണ്ട് വയ്ക്കുന്നതാണ് നല്ലത്. ഞാന്‍ ഭരണഘടനാലംഘനം നടത്തിയിട്ടില്ല’- വി ശിവന്‍കുട്ടി പറഞ്ഞു. തനിക്ക് സര്‍ക്കാര്‍ പരിപാടി ആര്‍എസ്എസ് പരിപാടി പോലെ ആക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. തോന്ന്യാസം കണ്ടാല്‍ അതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here