ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന്

ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന് ഫ്ലോറിഡയിൽ നടക്കാനിരിക്കെ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യയുടെ കനത്ത വ്യോമാക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുമായി സെലൻസ്കി ചർച്ച നടത്തി.
യുക്രെയ്നുളള സുരക്ഷാ ഗ്യാരണ്ടിയും ഭൂമി കൈമാറ്റവും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. കിഴക്കൻ ഡോൺബാസ് പ്രദേശത്തു നിന്നും റഷ്യൻ സൈന്യം പിന്മാറിയാൽ യുക്രെയ്നും പിന്മാറാമെന്നും പ്രത്യേക സാമ്പത്തിക മേഖലയാക്കാമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും യുക്രെയ്ൻ സൈന്യം പിന്മാറുമെന്നും, സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമാക്കി മാറ്റുമെന്നും സെലൻസ്കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ അധിനിവേശം ചെറുത്ത് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കും നാറ്റോയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമാണെന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു.
അതേസമയം യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തെത്തുടർന്ന് താത്ക്കാലികമായി അടച്ച രണ്ട് പോളിഷ് വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. തെക്കുകിഴക്കൻ പോളണ്ടിലെ റസെസോ, ലുബ്ലിൻ വിമാനത്താവളങ്ങൾ തുറന്നതായി പോളിഷ് എയർ നാവിഗേഷൻ സർവീസസ് ഏജൻസി അറിയിച്ചു.

