International

ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നത്തില്‍ ഇടപെടില്ല; വര്‍ഷങ്ങളായുള്ള പ്രശ്‌നമെന്ന് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1500 വര്‍ഷങ്ങളായി കശ്മീരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷെ അതില്‍ക്കൂടുതല്‍ കാലമായി ഇതു തുടങ്ങിയിട്ട്. എന്നാല്‍ ഇപ്പോള്‍ നടന്ന ഭീകരാക്രമണം തെറ്റാണ്. ഇരു രാജ്യങ്ങളെ നേതാക്കളെയും എനിക്കറിയാം. അവര്‍ തന്നെ കൂടിയാലോചിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ഡോണള്‍ഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, സിന്ധു നദീജലകരാര്‍ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നല്‍കി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തര്‍ക്കപരിഹാര ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. സിന്ധു നദിയിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ പാകിസ്ഥാന്റെ പരാതിയില്‍ ലോകബാങ്ക് ഇടപെട്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നല്‍കില്ലെന്ന് നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടര്‍നീക്കങ്ങളും അമിത്ഷായുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. പാകിസ്ഥാന് ജലം നല്‍കാതിരിക്കാനുള്ള ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചിരുന്നു.

ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജല്‍ ശക്തി മന്ത്രി സിആര്‍ പാട്ടീല്‍ നിലപാട് കടുപ്പിച്ചത്. ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും അതിനായി സര്‍ക്കാര്‍ ഹ്രസ്വ, ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നദികളിലെ മണ്ണ് നീക്കി വെള്ളം വഴിതിരിച്ച് വിടാനുള്ള പദ്ധതികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button