പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. നേരത്തെ ഇത് 5000 രൂപയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിലവിൽ നൽകി വരുന്ന തുക കുറവാണെന്നും നാഗ്പൂരിൽ റോഡ് സേഫ്റ്റി ക്യാംപെയിനിൽ സംസാരിക്കവെ ഗഡ്കരി പറഞ്ഞു.
റോഡപകടത്തിൽപ്പെട്ടവരെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവർക്ക് ഏഴു ദിവസത്തിനുള്ളിൽ വരുന്ന 1.5 ലക്ഷം വരെയുള്ള ചെലവുകൾ സർക്കാർ വഹിക്കും.
ദേശീയ പാതകളിലും സംസ്ഥാന പാതകളിലും അപകടത്തിൽപ്പെടുന്നവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു. 2021 ഒക്ടോബർ മുതലാണ് കേന്ദ്ര സർക്കാർ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാൽ പാരിതോഷികം നൽകുന്ന പദ്ധതി ആരംഭിച്ചത്.