
വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജില്ലയിൽ വ്യാപക മഴയുണ്ടായത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു.
നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയതിനെ തുടർന്ന് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു.
വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കേണിച്ചിറയിലടക്കം കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതോടെ കൃഷിനാശവും ഉണ്ടായി. നദീതീരങ്ങളിൽ താമസിക്കുന്നവർക്കും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.