അട്ടാരി- വാഗാ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന പൗരന്മാര്‍ക്കായി ഒടുവില്‍ പാകിസ്താന്‍ വാതില്‍ തുറന്നു. അതിര്‍ത്തിയില്‍ ഇന്നലെ മുതല്‍ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താന്‍ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങള്‍ അതിര്‍ത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നല്‍കാതെയാണ് ഇന്നലെ സ്വന്തം പൗരന്മാരെ പാകിസ്താന്‍ തടഞ്ഞത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരന്‍മാരെ മടങ്ങാന്‍ ഇന്ത്യ അനുവദിച്ചപ്പോഴാണ് പാകിസ്താന്റെ ഈ സമീപനം.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഹ്രസ്വകാല വിസയിലുള്ള എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
യുദ്ധം പ്രഖ്യാപിച്ചിട്ടില്ലങ്കിലും അതിര്‍ത്തിയില്‍ കാര്യങ്ങള്‍ യുദ്ധസമാനമാണ്. എട്ടാം ദിനവും നിയന്ത്രണ രേഖക്ക് സമീപം വീണ്ടും പാക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടായി.കുപ്വാര , ബാരമുള്ള , പൂഞ്ച് , അഖ്‌നൂര്‍ സെക്ടറുകളില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് സൈനിക മേധാവി അതിര്‍ത്തി മേഖലയിലേക്ക് എത്തുകയും പാകിസ്താന്റെ സൈനികാഭ്യാസം നിരീക്ഷിക്കുകയും ചെയ്തു. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു. ലാഹോറിനും ഇസ്ലാമാബാദിനും പിന്നാലെ കൂടുതല്‍ നഗരങ്ങളില്‍ നോ ഫ്‌ലൈ സോന്‍ പ്രഖ്യാപിച്ചു. ഡ്രോണുകളടക്കം വെടിവെച്ചിടുമെന്ന് മുന്നറിയിപ്പുണ്ട്.
കൈക്കൂലിക്കേസില്‍ പിടിയിലായ കൊച്ചിന് കോര്പ്പറേഷന് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യും