തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ ഇരുപതോളം പേർക്ക് കടിയേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നായയുടെ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. എന്നാൽ നായയെ കണ്ടെത്താനായില്ല. മൂന്ന് സ്ത്രീകളും ഒൻപത് ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്. നായയെ കണ്ടെത്താനുള്ള ശ്രമം വീണ്ടും രാവിലെ പുനഃരാരംഭിക്കും.