തിരഞ്ഞെടുപ്പിന് 30 ദിവസം മുമ്പ് വ്യക്തിഹത്യ; വിവാഹമോചന വാർത്തകൾക്ക് പിന്നിൽ ഡിഎംകെ; സ്റ്റാലിൻ കോൺഗ്രസിനെ വിലയ്ക്കെടുത്തെന്നും വിജയ്

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണ പ്രത്യാരോപണവുമായി തമിഴ്നാട് രാഷ്ട്രീയം. തന്റെ വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയെന്ന പരോക്ഷ ആരോപണവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്തെത്തി. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കവെയാണ് തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കുമെതിരെ വിജയ് ആഞ്ഞടിച്ചത്. തന്നെ രാഷ്ട്രീയമായി തടയാൻ പലവിധത്തിലുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് വിജയ് ആരോപിച്ചു. കരൂരിൽ തിരക്കിനിടെയുണ്ടായ മരണങ്ങളും, ജനനായകൻ വിവാദവുമൊന്നും തന്നെ തളർത്തിയിട്ടില്ല. തന്റെ യോഗങ്ങൾ തടയാൻ സർക്കാർ പ്രത്യേക മാർഗരേഖ വരെ കൊണ്ടുവന്നെങ്കിലും അത് വിജയിച്ചില്ല. ഒടുവിൽ തന്നെ വ്യക്തിപരമായി തകർക്കാൻ തന്റെ ചുറ്റുമുള്ള ആളുകളെ ഉപയോഗിക്കുകയാണെന്നും, തിരഞ്ഞെടുപ്പിന് കൃത്യം 30 ദിവസം മുൻപ് അപകീർത്തിപ്പെടുത്താനാണ് വിവാഹമോചന ഹർജി നീക്കത്തിന് പിന്നിലെന്നും വിജയ് പരോക്ഷമായി സൂചിപ്പിച്ചു.
–
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോടികൾ നൽകി സംസ്ഥാനത്തെ കോൺഗ്രസിനെ വിലയ്ക്കെടുത്തുവെന്ന് വിജയ് ആരോപിച്ചു. തമിഴ്നാട്ടിൽ ഇപ്പോഴുള്ളത് ഒരു ‘പണപ്പെട്ടി സഖ്യം’ മാത്രമാണ്. എന്നാൽ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും വിജയ് അവകാശപ്പെട്ടു. ഡിഎംകെയും ബിജെപിയും ഒന്നിച്ച് തന്നെ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ണാദുരൈയുടെയും കാമരാജിന്റെയും സുവർണ്ണ ഭരണം തമിഴ്നാട് വർഷങ്ങളായി ആഗ്രഹിക്കുന്നുണ്ട്. അത് തിരികെ കൊണ്ടുവരാൻ ടിവികെയ്ക്ക് കഴിയുമെന്ന് വിജയ് ഉറപ്പുനൽകി. തമിഴ്നാടിന്റെ ഭാവി മാറ്റാൻ ജനങ്ങളോട് തനിക്ക് ഒരു അവസരം കൂടി നൽകണമെന്നും ആവേശഭരിതമായ ജനക്കൂട്ടത്തോട് വിജയ് അഭ്യർത്ഥിച്ചു.വിജയുടെ ഈ കടന്നാക്രമണം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



