
കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താൻ എതിരല്ല. എന്നാൽ സാമൂഹിക നീതിക്കുവേണ്ടി ഇന്നും പറയും. നാളെയും പറയും. തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താൻ എന്തു തെറ്റാണ് ചെയ്തത്. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറഞ്ഞിരിക്കും. മുട്ടാളന്മാർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
യഥാർത്ഥ വർഗീയവാദി ആരാണ്? ലീഗല്ലേ?.. പേരിൽ തന്നെ പേരിൽ തന്നെ വർഗീയതയില്ലേ… പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വർഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാൽ കേസെടുത്തോളൂ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഞാനാണോ വർഗീയ ചിന്തയുണ്ടാക്കുന്നത്. ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഇത്തരത്തിൽ ജാതി ചിന്തയുണ്ടാകാതിരിക്കാൻ, സാമൂഹിക നീതി നടപ്പാക്കാൻ എല്ലാ പാർട്ടികളും മതസംഘടനകളും തയ്യാറായാൽ രാജ്യം സമത്വ സുന്ദരമാകും. ജാതി വിദ്വേഷം ഇല്ലാതാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി കസേര സമുദായത്തിലെ ജനങ്ങൾ എനിക്ക് തന്നു. ആ കസേരയിൽ 30 കൊല്ലം എന്നെ സഹിച്ചു. തനിക്ക് മുമ്പ് ആ കസേരയിൽ പലർക്കും ആ കസേരയിൽ ഇരുന്നുകൊണ്ട് മറ്റു കസേരയിലേക്ക് കയറാനായിരുന്നു താൽപ്പര്യം. എന്നാൽ സമുദായത്തിനു വേണ്ടി പറയാനും പ്രവർത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിനപ്പുറത്തെ ഒരു കസേരയും ആഗ്രഹിച്ചിട്ടില്ല. എനിക്ക് അത്തരം രാഷ്ട്രീയ മോഹമൊന്നുമില്ല. ഇത്ര വർഷം തന്നെ ജീവിക്കാൻ സാധിച്ചത് നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.