Kerala

‘ആ ഇന്റര്‍വ്യൂവിലെന്താ തെറ്റ്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ ? മോഹന്‍ലാലിനോട് എങ്കിലും പറയട്ടെ’: വി ഡി സതീശന്‍

കോട്ടയം: മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ നടത്തിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍പ് ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പേര് എങ്കിലും മാറ്റമായിരുന്നു. അഭിമുഖത്തിലെങ്കിലും മുഖ്യമന്ത്രി ഒന്നുചിരിച്ചല്ലോയെന്നും സതീശന്‍ പരിഹസിച്ചു. പുതുയുഗയാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സതീശന്‍.

‘ആ ഇന്റര്‍വ്യവിലെന്താ തെറ്റ്?. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ പിണറായി വിജയന്‍?. അദ്ദേഹം അറിയപ്പെടുന്ന നടനുമായി ഒരു ഇന്റര്‍വ്യൂ നടത്തില്‍ ഞങ്ങള്‍ അതിനെയൊന്നും പരിഹസിക്കില്ല. അതില്‍ ഒരു തെറ്റുമില്ല. 2008ല്‍ ഉമ്മന്‍ ചാണ്ടി ജയ്ഹിന്ദ് ചാനലില്‍ ഇതുപോലെ ഒന്ന് നടത്തിയിരുന്നു. അന്നിട്ട പേരായിരുന്നു ഇരുവര്‍. ആ പേര് എങ്കിലും മാറ്റാമായിരുന്നു. കൊല്ലം ഇത്രയെങ്കിലും ആയില്ലേ? മോഹന്‍ലാലുമായി ഇന്റര്‍വ്യൂ നടത്തിയതില്‍ യാതൊരു വിരോധവുമില്ല.

ഇടയ്ക്ക് മുഖ്യമന്ത്രി ചിരിച്ച് നമ്മള്‍ ഒന്നുകൂടി കാണട്ടെ. അദ്ദേഹം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാറില്ലല്ലോ?. ഓള്‍ ഇന്ത്യ റേഡിയോ ആണല്ലോ?, മന്‍കി ബാത്ത് ആണല്ലോ?. മാധ്യമങ്ങളെ കാണുമ്പോള്‍ നേരത്തെ തയ്യാറാക്കിയിട്ടുള്ള നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയും. ശരിക്കുള്ള അഞ്ചാമത്തെ ചോദ്യം വരുമ്പോള്‍ സമയമായി എന്ന് പറഞ്ഞ് എഴുന്നേല്‍ക്കാറണല്ലോ പതിവ്? മോഹന്‍ലാലിനോടെങ്കിലും മറുപടി പറയട്ടെ’ സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. ‘കണ്ടും മിണ്ടിയും… ഇരുവര്‍. ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍’ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തില്‍ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ രജനീകാന്തിന്റേതാണെന്ന് ഒരാള്‍ തന്നോട് പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍, പൊതുവില്‍ ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീന്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹന്‍ലാല്‍ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്ന അനുഭവം പിണറായി പറയുന്നു.

താന്‍ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓര്‍മയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉള്‍പ്പെടെ എത്രയേറെയുണ്ടെന്നായി പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹന്‍ലാല്‍ പൊട്ടിച്ചിരിക്കുന്നു. ‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന മോഹന്‍ലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറില്‍ കാണാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button