Blog
നവോത്ഥാന വാദം ഉപേക്ഷിച്ചു; സർക്കാർ മാപ്പ് പറയണം: യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിൽ വി.ഡി. സതീശൻ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുള്ള ഭയം കൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവോത്ഥാനം എന്ന അവകാശവാദം പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം പിന്തിരിപ്പന്‍മാരും അവര്‍ നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുതെന്നും അത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ പിന്തിരിപ്പന്മാരാണെന്നാണ് സിപിഎം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്, നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



