വിസി നിയമനം: കേസിന്റെ ചെലവിന് സർവകലാശാല പണം നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്ന് രാജ്ഭവൻ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ നിലപാട് മാറ്റി രാജ്ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്ന് രാജ്ഭവൻ അറിയിച്ചു. സർവകലാശാല നൽകിയില്ലെങ്കിൽ രാജ്ഭവൻ തന്നെ എജിക്ക് പണം നൽകും. പണം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്.
കൂടുതൽ തർക്കത്തിലേക്ക് വിഷയം എത്തിക്കേണ്ട എന്നാണ് നിലവിലെ തീരുമാനം. രണ്ട് സർവകലാശാലകളിലെയും കേസ് നടത്തിപ്പിനായി 11 ലക്ഷം രൂപയാണ് രാജ്ഭവൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം സിപിഐഎം രാജ്ഭവന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സച്ചിന്‍ ദേവ്, ഐബി സതീഷ് എന്നിവര്‍ സങ്കേതിക സര്‍വകലാശാല വിസി പണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പണം അനുവദിക്കാനുള്ള അവകാശം സിന്‍ഡിക്കേറ്റിനാണെന്നും സിന്‍ഡിക്കേറ്റിനോട് ആലോചിക്കാതെ പണം അനുവദിച്ചാല്‍ ചട്ട വിരുദ്ധമാണെന്നും എംഎല്‍എമാര്‍ പറഞ്ഞിരുന്നു.
രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടാണ് ഗവർണർ വിസിമാർക്ക് കത്തയച്ചിരുന്നത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് സർവകലാശാലകൾ വഹിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നത്.




