തിരുവനന്തപുരം: വർക്കല പാപനാശത്ത് വീണ്ടും ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. കഴിഞ്ഞ വർഷം അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് തകർന്നത്. ഇന്ന് പുലർച്ചയോടെ ശക്തമായ തിരമാലയിൽപ്പെട്ടാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നത്. ഇന്നലെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിന് പാപനാശത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നിരുന്നു.
എൻഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പുനഃസ്ഥാപിച്ചത്. പാപനാശം തീരത്ത് 2024 ജനുവരി ഒന്നിനാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ്. എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകരുകയായിരുന്നു. ഇന്നലെ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാൻ പാപനാശത്ത് എത്തിയ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് 15 വിനോദസഞ്ചാരികൾക്ക് അപകടം സംഭവിച്ചിരുന്നു.