മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം സംസ്‌കാര ശൂന്യതയെ കാണിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിണറായി വിജയന്‍. സംസ്‌കാര ശൂന്യമായ ആക്ഷേപമാണ് മുരളീധരന്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
‘മുരളീധരന്റെ സംസ്‌കാരമാണ് കാണിക്കുന്നത്. കെ കരുണാകനെക്കുറിച്ചാണ് ഒരാള്‍ ഇങ്ങനെ പറയുന്നതെങ്കില്‍ മുരളീധരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ. രാഷ്ട്രീയത്തില്‍ മാന്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതാവും എല്ലാവര്‍ക്കും ഉചിതമെന്നും’ വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സന്താനോത്പാദന ശേഷിയില്ലാത്ത ആളെപോലെയാണ് പിണറായിയുടെ അവകാശവാദമെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. കെപിസിസി സംവിധാന്‍ ബച്ചാവോ പൊതുസമ്മേളനത്തിലായിരുന്നു പരാമര്‍ശം. ‘പ്രത്യുല്‍പാദന ശേഷിയില്ലാത്ത ആള്‍ അയല്‍വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛന്‍ എന്ന് പറയുന്നത് പോലെയാണ് പിണറായി’, എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.
യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുകയാണെന്നും ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം പിണറായി ഏറ്റെടുക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വേദിയിലിരിക്കെയായിരുന്നു പരാമർശം.