ആശമാരുടെ സമരം രാഷ്ട്രീയ പ്രേരിതം;6000 രൂപയുടെ വർദ്ധനവ് എൽഡിഎഫ് സർക്കാർ നൽകിയെന്ന് മന്ത്രി വി. ശിവൻകുട്ടി

0

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആശ പദ്ധതി കേന്ദ്ര പദ്ധതിയായതിനാൽ, ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും, ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം വ്യക്തമാക്കി.

2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർദ്ധനവാണ് എൽഡിഎഫ് സർക്കാർ നൽകിയത്. നിലവിൽ 7000 രൂപ ഓണറേറിയവും, ഇൻസെന്റീവ് ഉൾപ്പെടെ നല്ല സേവനം ചെയ്യുന്ന ആശയ്ക്ക് 13000 രൂപവരെ ലഭിക്കുന്നു. ഇതിൽ ഓണറേറിയവും ഇൻസെന്റീവിന്റെ 40 ശതമാനവും സംസ്ഥാന സർക്കാർ നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആശ ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി 2024 സെപ്റ്റംബർ 17-ന് കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. അതിനു മുൻപേതന്നെ എൻ.എച്ച്.എം കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. 2023–24 സാമ്പത്തിക വർഷത്തിലെ 636 കോടിയുടെ എൻ.എച്ച്.എം കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേരളത്തിലെ എം.പിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here