‘അമേരിക്കൻ സൈന്യത്തെ തീകൊളുത്തും, സമാധാനത്തിന് നഷ്ടപരിഹാരം വേണം’; തിരിച്ചടിക്കാൻ ഉറച്ച് ഇറാൻ, കടുപ്പിച്ച് യുഎസ്

അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം. അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ തീകൊളുത്തി നശിപ്പിക്കുമെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ്.
യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്ന് സർക്കാർ വക്തമാവ് ഫത്തേമെ മൊഹജെറാനി. എന്നാൽ രാജ്യത്തിന് വലിയ നാശ നഷ്ടങ്ങൾ നേരിട്ടു. സമാധാനത്തിലേക്ക് നീങ്ങാൻ ഇറാൻ തയ്യാറാണ്. സമാധാന കരാറിലെത്തണമെങ്കിൽ പ്രധാനമായും നഷ്ടപരിഹാരത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നും അന്തിമ തീരുമാനം പരമോന്നത നേതാവിന്റെതാണെന്നും ഇറാൻ.
ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നതായി ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പൂർണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കൻ സൈനികരുമെത്തി. യെമനിലെ ഹൂതികൾ ഇസ്രയേലിനു നേരെ വീണ്ടും മിസൈലാക്രമണം നടത്തി.
ടെഹ്‌റാനിലെ ഇറാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയും മറ്റൊരു വിദ്യാഭ്യാസസ്ഥാപനവും ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് പശ്ചിമേഷ്യയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സർവകലാശാലകൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, അമേരിക്കയുടെ എഫ്-16 വിമാനം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പറഞ്ഞു. ടെഹ്‌റാനിലെ ജനവാസ പ്രദേശങ്ങളിലും സൈനികകേന്ദ്രമായ പാർച്ചിലും മഷാദിലും കനത്ത ആക്രമണം നടന്നു.




