യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ഐക്യകക്ഷിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലീഗും യുഡിഎഫിലെ മറ്റു കക്ഷികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദത്തിൻ്റെ വക്താക്കളാണെന്നും ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ലക്ഷ്യമിടുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിൻ്റേത് അപകടകരമായ നീക്കം. വർഗീയ കൂട്ടുകെട്ടിനെ നിലമ്പൂർ തള്ളിക്കളയും. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടക്കെട്ട് ഇന്നലെയുമില്ല ഇന്നുമില്ല നാളെയുമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അൻവറിനെ കൂട്ടാതെ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് കൂട്ട് കൂടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മതരാഷ്ട്രവാദവുമായി പൊരുത്തപ്പെട്ട് പോകുന്നതില്‍ പ്രശ്‌നമില്ല എന്ന് കോണ്‍ഗ്രസ് അവരുടെ ബാന്ധവങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന ആക്ഷേപമുണ്ട്. അത് തള്ളിക്കളയേണ്ടതില്ല. ഇത് സംബന്ധിച്ച് മറുപടി പറയേണ്ടത് യുഡിഎഫാണെന്നും എം സ്വരാജ് വ്യക്തമാക്കി. ആരുടെ വോട്ട് വേണമെന്ന കാര്യത്തില്‍ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു.