ട്രംപ് സെലൻസ്കി ഉച്ചകോടി ; സമാധാന പ്രഖ്യാപനമുണ്ടായില്ല, അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി സമ്മേളനം നടത്തും

ലോകം ഉറ്റുനോക്കിയ ട്രംപ് സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. അതേസമയം, യുക്രെയ്ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ധാരണയായി. യൂറോപ്യൻ രാജങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും.
ഭൂമി വിട്ടുകൊടുക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലൻസ്കി-പുടിൻ നേർക്കുനേർ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദി പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിർത്തലടക്കം ചർച്ച ചെയ്യുന്നതിനായി അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി സമ്മേളനം നടത്തും. ചർച്ചൾക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ, റഷ്യയെ സമ്മർദത്തിലാക്കാൻ ആദ്യം വേണ്ടത് വെടിനിർത്തലാണെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ജർമനിയും ഫ്രാൻസും ആവശ്യപ്പെട്ടു.
ചർച്ചകൾ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് സെലൻസ്കി നന്ദി അറിയിക്കുകയും ചെയ്തു. നേതാക്കളുടെ കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് യൂറോപ്യൻ നേതാക്കൾ അഭിപ്രായപ്പെട്ടു.