യുദ്ധം മുറുകുന്നു; ചൈനയ്ക്ക് മേലുള്ള തിരിച്ചടിത്തീരുവ 245 ശതമാനമാക്കി അമേരിക്ക

0

ചൈനയ്ക്ക് മേലുള്ള തിരിച്ചടിത്തീരുവ 245 ശതമാനമാക്കി അമേരിക്ക ഉയര്‍ത്തി. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ചൈനയുടെ പ്രതികാര നടപടികളാണ് തീരുവ ഉയര്‍ത്താന്‍ കാരണം. ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടിക്കും തയ്യാറാകേണ്ടത് ചൈനയാണ്. പന്ത് ഇനി ചൈനയുടെ കോര്‍ട്ടിലാണെന്നും വൈറ്റ്ഹൗസ് പറഞ്ഞു.

പുതിയ പരിഷ്‌കരണത്തിന് മുമ്പ്, അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതിക്ക് 145 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. രാജ്യത്തിന് വ്യാപാരക്കമ്മിയുള്ള ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. പിന്നീട്, പല രാജ്യങ്ങളും വ്യാപാര കരാറിനായി യുഎസ് ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

പുതിയ വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യാന്‍ 75-ലധികം രാജ്യങ്ങള്‍ എത്തിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തിയത് 90 ദിവസത്തേക്ക് മരവിപ്പിച്ചുകൊണ്ട് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാലയളവില്‍ 10 ശതമാനം അടിസ്ഥാന താരിഫ് ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ട്രംപിന്റെ തീരുമാനത്തോട് പകരച്ചുങ്കം ഏര്‍പ്പെടുത്തി ചൈന തിരിച്ചടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here