തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ചില രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ ഉപയോഗിച്ചു; എഡിജിപിയുടെ റിപ്പോർട്ട്

0

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പൂരം കലക്കൽ അന്വേഷിച്ച എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം കലക്കിയത് തിരുവനമ്പാടി ദേവസ്വമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തീരുമാനം എടുത്തിരുന്നതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണികൃഷ്ണൻ, രവി എന്നിവർ പ്രവർത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മുൻനിശ്ചയിച്ച പ്രകാരം പൂരം നിർത്തിവച്ചതായി ഇവർ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാർട്ടിയാണെന്ന് റിപ്പോർട്ടിൽ ഇല്ല. ചില രാഷ്്ട്രീയ പാർട്ടികൾ സർക്കാരിനെതിരായി ഇത് ഉപയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ, ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലർ കുഴപ്പങ്ങൾ സൃഷ്ടിച്ചെന്നും തൽപ്പരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്നാണ് എഡിജിപിയുടെ റിപ്പോർട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

തിരുവമ്പാടി ദേവസ്വം ആദ്യം മുതൽ തന്നെ നിയമവിരുദ്ധവും നടപ്പാക്കാൻ സാധിക്കാത്തതുമായ ആവശ്യങ്ങൾ ഉന്നയിച്ചും ചെറിയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ചും പൂരം പൂർത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി പൂരം നിർത്തിവയ്പിച്ചു. സംസ്ഥാന ഭരണകൂടത്തിനും ജില്ലാ ഭരണകൂടത്തിനും എതിരെ വികാരം സൃഷ്ടിക്കാൻ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തൽപ്പരകക്ഷികളും ചേർന്ന് സ്ഥാപി താത്പര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിഷയലാഭത്തിനായി തൽപ്പരകക്ഷികൾ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് നിയമപരമായാണ് പ്രവർത്തിച്ചതെന്ന് കമ്മീഷണർ അങ്കിത് അശോകന്റെ പ്രവർത്തനത്തോടുള്ള നീരസം ചില പൊലിസുകാർ പൂരക്കാര്യത്തിൽ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. പൂരം നടത്തുകയല്ല, തൊടുന്യായം പറഞ്ഞ് പൂരം അട്ടിമറിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here