Kerala

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരന്‍

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു. 3 വകുപ്പുകള്‍ ഒഴികെ ബാക്കി നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കേസില്‍ വിധി വരുന്നത്.

പത്തുവര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്ളതിനാല്‍ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാന്‍ അധികാരമില്ല. മേല്‍ക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കി. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും ആണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവര്‍ഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തുമ്പോഴാണ് തിരിമറികള്‍ നടന്നത്. വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേര്‍ന്ന് തൊണ്ടിമുതലില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂര്‍ത്തിയായി. 29 സാക്ഷികളില്‍ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button