ഇസ്രയേല്‍ ഗാസയിലെ ഇറാനിലും നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ തുടരുന്ന മൗനം രാജ്യത്തിന്റെ മൂല്യങ്ങളുടെ കീഴടങ്ങലും ധാര്‍മികവും നയതന്ത്രപരമായ പാരമ്പര്യങ്ങളുടെ വ്യതിയാനവുമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ്‌റി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. ഒരു ദേശീയ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇസ്രയേലിന്റെ ഗാസ വംശഹത്യക്കും ഇറാനെതിരായ ആക്രമണത്തിനും എതിരെ സോണിയാ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടത്, മൂല്യങ്ങളും അടിയറവ് വെച്ചു എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാര നിലപാട് മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചുവെന്ന് ആരോപിക്കുന്നു. ജൂണ്‍ 13ന് ഇറാന്റെ പരമാധികാരം ലംഘിച്ച് ഇസ്രയേല്‍ നടത്തിയ സൈനിക ആക്രമണം നിയമവിരുദ്ധമാണെന്നും ലേഖനത്തില്‍ പറയുന്നു.
ഇറാനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിനോടകം തന്നെ 55,000ത്തിലധികം പലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടനവധി കുടുംബങ്ങളും ആശുപത്രികളും നശിപ്പിക്കപ്പെട്ടു. ഗാസ ക്ഷാമത്തിന്റെ വക്കിലാണ്. സാധാരണ ജനങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും വൈകിയിട്ടില്ല. ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും നയതന്ത്ര ശക്തി ഉപയോഗിച്ച് നീതിക്കും സംവാദത്തിനും വേണ്ടി ശക്തമായി നിലകൊള്ളണമെന്നും ലേഖനത്തില്‍ പറയുന്നു.