സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് അറിയാം. രാവിലെ ഒന്പതരയ്ക്ക് ചേരുന്ന മന്ത്രിസഭായോഗം ഡി.ജി.പിയെ തീരുമാനിക്കും. ചുരുക്കപ്പട്ടികയിൽ മൂന്നുപേർ. റവാഡ ചന്ദ്രശേഖറിന് മുൻതൂക്കം. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാൾ, കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ, അഗ്നിരക്ഷാ സേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.
ഷെയ്ക്ക് ദർവേഷ് സഹേബിന്റെ പിൻഗാമി റവാഡ ചന്ദ്രശേഖർ ആകുമെന്നാണ് സൂചനകൾ. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ റബാഡ ചന്ദ്രശേഖറിനോട് ഇന്ന് കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന. റവാഡ ചന്ദ്രശേഖർ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ടിരുന്നു. നിലവിലെ പോലീസ് മേധാവി ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ പിന്തുണ റബാഡ ചന്ദ്രശേഖറിനുണ്ട്.
അങ്ങനെയെങ്കിൽ സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായി കേന്ദ്രത്തിൽ നിന്നെത്തി കേരളത്തിന്റെ പൊലീസ് മേധാവിയാകുന്നയാളാവും റവാഡ ചന്ദ്രശേഖർ. എന്നാൽ സി.പി.ഐ.എം പ്രവർത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം തിരിച്ചടിയായുണ്ട്. ഈ രാഷ്ട്രീയ കാരണത്താൽ എതിർപ്പുയർന്നാൽ മാത്രമെ മറ്റൊരു ആലോചനയിലേക്ക് സർക്കാർ കടക്കൂ.