ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ; ജോർജ് കുര്യൻ

ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. നിർദ്ദേശങ്ങൾ കേന്ദ്രം നൽകും .കരിക്കുലം തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വേഗത്തിൽ ദേശീയ നയം നടപ്പിലാക്കി. വൈസ് ചാൻസിലർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഒപ്പു വെച്ചതോടെ പിഎം ശ്രീയിലെ തടസങ്ങൾ നീങ്ങിയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മിനെയും സിപിഐയെയും വിമർശിച്ച് ജോർജ് കുര്യൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
സിപിഐ എൽഡിഎഫിൽ തന്നെ നിൽക്കും. ഏത് സിപിഐ എന്ന് ഗോവിന്ദൻ മാഷ് ചോദിച്ചപ്പോൾ തന്നെ കാര്യം മനസ്സിലായി. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്ന കാര്യമാണ്. കരിക്കുലം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. അതിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.



