റൺവേ നവീകരണം: ജനുവരി 14 മുതൽ തിരുവനന്തപുരം വിമാനത്താവളം പകൽ അടച്ചിടും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി ജനുവരി 14 മുതൽ വിമാനത്താവളം പകൽ അടച്ചിടും. റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം പകൽ അടച്ചിടുന്നത്.
ജനുവരി 14-ന് തുടങ്ങി മാർച്ച് 29-വരെ നവീകരണം നടത്തുന്നത് . ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് ആറുമണി വരെയാണ് റൺവേ അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഈ നേരങ്ങളിൽ വന്നുപോകുന്ന വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് വിവരം നൽകും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം മതിയായ ഘർഷണം ഉറപ്പാക്കിയാണ് റൺവേയുടെ പുനർനിർമാണം. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺവേയാണ് തിരുവനന്തപുരം വിമാനത്താവളത്തിനുള്ളത്. വിമാനമിറങ്ങുന്ന മുട്ടത്തറ പൊന്നറ പാലത്തിനടുത്തുള്ള റൺവേ (32) മുതൽ ഓൾസെയിന്റ്സ് ഭാഗം വരെയാണ് (റൺവേ-14) പുനർനിർമിക്കുന്നത്. 2017-ലായിരുന്നു റൺവേ അവസാനമായി നവീകരിച്ചത്. ഇതോടൊപ്പം എയർഫീൽഡ് ഗ്രൗണ്ട് ലൈറ്റിങ് സംവിധാനങ്ങളെ എൽഇഡി ആക്കുമെന്നും അധികൃതർ പറഞ്ഞു. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റും സ്ഥാപിക്കും.