ബിഹാറിൽ തകര്‍ന്നടിഞ്ഞ് മഹാസഖ്യം

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ കുതിപ്പാണ് എന്‍ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. 75 സീറ്റില്‍ ലീഡുമായി ജെഡിയു മികച്ച കുതിപ്പാണ് നടത്തുന്നത്. ബിജെപി 69 സീറ്റുകളിലും മുന്നേറുന്നു.
മഹാസഖ്യത്തില്‍ ആര്‍ജെഡി 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു.
കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ (2020 ല്‍ ) ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.


