
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ബലാത്സംഗ ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന് കോടതി. ഇതിനായി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കണമെന്ന് എറണാകുളം പ്രിസിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചു.
ദൃശ്യങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം വേണം നശിപ്പിക്കാന്‍. അതിന് ശേഷം ലബോറട്ടറി വിശദമായ നശീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് സ്ഥിര രേഖയായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കസ്റ്റഡിയിലുള്ള പെന്‍ഡ്രൈവ് അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. തെളിവിന്റെ ഭാഗമായ നടിയുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നും കോടതി വ്യക്തമാക്കി. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് ആണ് ശിക്ഷ നല്‍കിയത്. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികളുടെ പ്രായവും മറ്റു ഘടകങ്ങളും പരിഗണിച്ച് കുറഞ്ഞ ശിക്ഷയാണ് കോടതി വിധിച്ച. കേസില്‍ വിധിവരുന്നത് സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
