NationalNews

ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് വാഹനക്കടത്ത് നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച് റിമാൻഡ് ചെയ്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് നിയന്ത്രിച്ചിരുന്നത് ബിശ്വദീപാണ്. ഇയാളുടെ കൂട്ടാളികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം ഇവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാജ രേഖ ചമച്ച് റീ റജിസ്‌ട്രേഷൻ നടത്തും. തുടർന്നാണ് ഇവ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തിരുന്നത്. ഭൂട്ടാനിൽ നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളിലെത്തിക്കുന്നതിലെ മുഖ്യകണ്ണിയാണിയാൾ. ഇയാൾ വിപ്രോയിലെ സീനിയർ എൻജിനീയർ ആണെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞാഴ്ചയാണ് ബംഗാളിലെത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയ ശേഷം കേരളത്തിലെത്തിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

അസമിൽ നിന്നും സംഭവത്തിൽ മറ്റ് നാലു പേരെ കൂടി പിടികൂടിയിട്ടുണ്ട്. കോയമ്പത്തൂർ റാക്കറ്റിന് പിന്നാലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള റാക്കറ്റിനെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. പല റാക്കറ്റുകളായാണ് ഇവരുടെ പ്രവർത്തനമെന്നും വ്യക്തമായിട്ടുണ്ട്. ഈ റാക്കറ്റുകളെ മുഴുവനും നിയന്ത്രിച്ചിരുന്നതും ബിശ്വദീപാണ്. കസ്റ്റംസിന് പുറമേ ഇ ഡിയടക്കം വാഹനക്കടത്ത് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ ഉൾപ്പെട്ടിട്ടുള്ള കേസാണിത്.

റാക്കറ്റിലെ ഒരു സംഘം മാത്രം ഏകദേശം അഞ്ഞൂറിലധികം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്നും കടത്തിയത്. വലിയ കണ്ടെയ്‌നറുകളിൽ വാഹനങ്ങൾ കടത്തുന്നതിനിടയിൽ ലഹരിക്കടത്തും നടന്നിരുന്നു. മാത്രമല്ല രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഇതിന് പിന്നിൽ നടന്നുവെന്ന് വ്യക്തമായതോടെ വിവരങ്ങൾ കസ്റ്റംസ് എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തേക്ക് കടത്തുന്ന വാഹനങ്ങളുടെ റീരജിസ്‌ട്രേഷന് സഹായിക്കുന്ന ആർടിഒ ഓഫീസുകളുടെ അടക്കം സഹായം ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വാഹനങ്ങൾ എത്തിച്ചിരുന്നത് കേരളത്തിലാണ്. അമ്പതിലധികം വാഹനങ്ങളാണ് കേരളത്തിൽ നിന്നും പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button