News

2024 ല്‍ തന്ത്രി സ്വകാര്യ ബാങ്കില്‍ ഒറ്റത്തവണയായി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു ; ബാങ്ക് പൂട്ടിപോയിട്ടും തന്ത്രി പരാതി നൽകിയില്ല, ദുരൂഹത

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളില്‍ എസ്‌ഐടി അന്വേഷണം . 2024ല്‍ തന്ത്രി സ്വകാര്യ ബാങ്കില്‍ ഒറ്റത്തവണയായി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായി എസ്ഐടി കണ്ടെത്തിയതാണ് വിവരം. ഈ ബാങ്ക് പിന്നീട് പൂട്ടിപ്പോയി. പണം നഷ്ടമായിട്ടും പരാതി നല്‍കാന്‍ കണ്ഠര് രാജീവര്‍ തയ്യാറായില്ലെന്നും വിവരമുണ്ട്.


കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും രാജീവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളേക്കുറിച്ച് എസ്‌ഐടി വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.


സ്വര്‍ണക്കൊള്ളക്കേസിലെ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്. ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് ദീര്‍ഘകാലബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

തന്ത്രിയുടെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 3ന് പരിഗണിക്കും. പാളികള്‍ കടത്തിയതില്‍ തന്ത്രിക്ക് പങ്കുണ്ടെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നുമാണ് എസ്‌ഐടി വാദം. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഇതിനായുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button