മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയെയും വഹിച്ചുള്ള വിമാനം ദില്ലി വിമാനത്താവളത്തിൽ ഇറങ്ങി. കനത്ത സുരക്ഷയിലാണ് റാണയെ എത്തിച്ചത്. വിമാനത്താവളത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. കൊണ്ടുപോകുന്ന റൂട്ടില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് എന്‍ ഐ എ ആസ്ഥാനത്തേക്ക് എത്തിക്കുക. ദില്ലി പൊലീസിന്റെ പ്രത്യേക സംഘത്തെയും വിന്യസിച്ചു.
എന്‍ ഐ എ ആസ്ഥാനത്ത് പ്രത്യേക ചോദ്യം ചെയ്യല്‍ സെല്‍ സജ്ജമാക്കി. 12 അംഗ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുക. എന്‍ ഐ എ. ഡി ജി സദാനന്ദ് ദത്തെ, ഐ ജി ആശിഷ് ബാത്ര, ഡി ഐ ജി ജയ റോയ് എന്നിവര്‍ ചോദ്യം ചെയ്യും. വെര്‍ച്വലായി കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.
കേസിനായി പബ്ലിക് പ്രോസിക്യൂട്ടറെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. അഭിഭാഷകന്‍ നരേന്ദര്‍ മന്നെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. എന്‍ ഐ എക്ക് വേണ്ടി പ്രത്യേക കോടതികളിലും നരേന്ദര്‍ മന്‍ വാദിക്കും. തിഹാര്‍ ജയിലില്‍ ആയിരിക്കും ഇയാളെ പാര്‍പ്പിക്കുക. ദില്ലിയിലെത്തിയാല്‍ റാണയുടെ എന്‍ ഐ എ അറസ്റ്റ് ചെയ്യും. തീഹാര്‍ ജയിലിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 2019ലാണ് റാണയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നല്‍കിയത്.