മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ, എൻ ഐ എ കസ്റ്റഡിയിൽ കഴിയുന്ന തഹാവൂർ റാണ, മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. മൂന്ന് സാധനങ്ങൾ വേണമെന്നായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മൂന്നും ലഭ്യമാക്കിയതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
18 ദിവസത്തേക്കാണ് ഇയാളെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിവസം അഞ്ചുനേരം കസ്റ്റഡിയിലും നിസ്കരിക്കുന്ന റാണ, കടുത്ത മതവിശ്വാസി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ നിൽക്കെയാണ് തനിക്ക് ഖുർആൻ, പേന, പേപ്പർ എന്നിവ വേണമെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇവ മൂന്നും ഉദ്യോഗസ്ഥർ റാണയ്ക്ക് ലഭ്യമാക്കിയതായാണ് റിപ്പോർട്ട്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തീവ്ര സുരക്ഷാ സെല്ലിൽ ആണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നുള്ള അഭിഭാഷകനെയാണ് റാണക്കുവേണ്ടി അനുവദിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇയാളെ കാണാൻ റാണക്ക് അനുവാദമുണ്ട്. ഓരോ 24 മണിക്കൂറിലും റാണയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്.