
വിദ്യാർത്ഥിയെകൊണ്ട് കൈയും കാലും തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത ഗണിത അദ്ധ്യാപകന്‍ അറസ്റ്റില്‍. കിടങ്ങന്നൂരിലെ ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, അദ്ധ്യാപകനുമായ കിടങ്ങന്നൂർ കാക്കനാട്ട് പുത്തൻ പറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടറിനെയാണ് (62) ആറന്മുള പൊലീസ് പിടികൂടിയത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ കൊണ്ടാണ് എബ്രഹാം ഇത്തരം പ്രവർത്തികൾ ചെയ്യിച്ചത്.
ട്യൂഷൻ സെന്ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും ഇയാൾ തിരുമ്മിച്ചിരുന്നു. ഇതുകൂടാതെ രഹസ്യഭാഗങ്ങളിലും അത്തരത്തിൽ ചെയ്യാൻ ആവശ്യപ്പെട്ടു. ദുരനുഭവം ഉണ്ടായ ശേഷം വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങൾ ധരിപ്പിച്ചു. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ആറന്മുള പൊലീസ് കേസെടുക്കുകയായിരുന്നു. എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെന്ററിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തുകയാണ്. ഇവിടെ പഠിക്കുന്ന മറ്റ് രണ്ടുകുട്ടികൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.




