സ്വപ്നയ്ക്ക് ആറ് കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴയിട്ട് കസ്റ്റംസ്; സ്വത്തുക്കള്‍ കണ്ടെത്തും, 95 കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് പിഴ വിധിച്ച് കസ്റ്റംസിന്റെ നടപടി. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലാണ് 44 പ്രതികള്‍ക്കെതിരെ 66.60 കോടി രൂപ പിഴ ചുമത്തിയത്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം കേസില്‍ പ്രതികളാണ്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ ഉത്തരവിട്ടു.
സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, റമീസ് എന്നിവര്‍ക്ക് ആറ് കോടി രൂപ വീതം പിഴ ചുമത്തി. മുന്‍ യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും ആറ് കോടി രൂപ വീതം പിഴയിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍. സെക്രട്ടറി എം. ശിവശങ്കറിന് അന്‍പത് ലക്ഷം രൂപ പിഴ വിധിച്ചു. സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കറും പങ്കാളിയെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത്. പ്രതികളില്‍ പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.
ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
- തെരഞ്ഞെടുപ്പിന് മുൻപ് ‘ജന നായകൻ’ തിയറ്ററുകളിലേക്കില്ലെന്ന് വിദേശ വിതരണക്കാർ
- ശബരിമലയിൽ കൊടിമര പുനർനിർമ്മാണം ; വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകി സിനിമ പ്രവര്‍ത്തകര്‍
- അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരാൻ സാധ്യത : ചെങ്ങന്നൂരിലും മൂന്നാറിലും ഓറഞ്ച് അലര്‍ട്ട്
- തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്കണ്ടം മൈതാനിയിൽ സമാപന സമ്മേളനം
- ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും




