പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം, 16 സൈനികര്‍ കൊല്ലപ്പെട്ടു

0

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയാണ് ആക്രണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട സൈനികര്‍ക്ക് പുറമെ പതിമൂന്നിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ രണ്ട് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനി താലിബാന്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ താലിബാന്റെ ഹാഫിസ് ഗുല്‍ ബഹാദൂര്‍ വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഖൈബര്‍ പഷ്തൂണ്‍ഖ്വ മേഖലയില്‍ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പിന്തുണയോടെ ആണ് ഇത്തരം സംഭവങ്ങളെന്ന് പാകിസ്ഥാന്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.ഈ വര്‍ഷം ഇതുവരെ ഖൈബര്‍ പഷ്തൂണ്‍ഖ്വ ബലൂചിസ്ഥാന്‍ മേഖലയില്‍ ഉണ്ടായ അക്രമങ്ങളില്‍ 290 പെരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും സൈനികരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here