പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. മതിയായ കാരണങ്ങൾ ഇല്ലാതെയാണെന്ന് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എൻഐഎയുടെ അപ്പീലിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നൽകിയതും നിഷേധിച്ചതും ചോദ്യം ചെയ്തുള്ള എൻഐഎയുടെയും പ്രതികളുടേയും അപ്പീലിൽ ഒരുമിച്ച് വാദം കേൾക്കും.
ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ പിഴവ് പറ്റിയെന്നും സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ 9 പ്രതികൾ ഒഴികെ 17 പേർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൻഐഎ അന്വേഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണ് പ്രതികൾ. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
2023 ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികൾ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിൻറെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ.