
കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നാണ് ആവശ്യം. സമാന ആവശ്യം കഴിഞ്ഞ ദിവസം വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ ഉന്നയിച്ചിരുന്നു. എസ്ഐആറിൻ്റെ ചുമതലയുള്ള കളക്ടർമാരും ഡെപ്യൂട്ടി കലക്ടർമാരും തദ്ദേശ തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസർമാരായതിനാൽ നടപടികളിൽ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഉയരുന്ന ആശങ്ക. ഇത് കണക്കിലെടുത്താണ് എസ്ഐആർ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നവംബറിലോ ഡിസംബറിലോ ആയിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചാൽ കേരളത്തിലെ എസ്ഐആർ ഡിസംബറിന് ശേഷമായിരിക്കും നടപ്പാക്കുക
രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാജ്യവ്യാപക എസ്ഐആർ ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ തവണ എസ്ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിച്ചിരുന്നു. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുൻപ് എസ്ഐആർ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.




