
കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാകരുതെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ അംഗമായ കോൺഗ്രസ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾ പാർലമെന്റിൽ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവലിലെ ഒരു സെഷനിലാണ് വിവാദ വിഷയങ്ങളിലെ തന്റെ നിലപാട് തരൂർ വിശദീകരിച്ചത്. പഹൽഗാം വിഷയത്തെ പരാമർശിച്ചുകൊണ്ട് താൻ എഴുതിയ ലേഖനം അധാർമിക പ്രവർത്തനങ്ങൾക്ക് രാജ്യത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന നിലപാട് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട ഇന്ത്യയെ കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ദേശീയ താൽപര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത്തരം ഭിന്നതകൾക്കപ്പുറം ഒരു കൂട്ടായ സമീപനം അനിവാര്യമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുരക്ഷയും ലോകത്തിലെ സ്ഥാനവും പരിഗണിക്കപ്പെടുമ്പോൾ രാജ്യതാൽപര്യമാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ മരിച്ചാൽ ആരാണ് ജീവിക്കുക?’ എന്ന ചോദ്യം ജവഹർലാൽ നെഹ്റുവാണ് ഉയർത്തിയതെന്നും, ഇന്ത്യ അപകടത്തിലാകുമ്പോൾ വികസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തരൂർ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സംഘർഷങ്ങളിൽക്കാൾ തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സൈനിക നടപടികളിലൂടെ ഇത്തരം ഭീഷണികൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കോൺഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രതികരണം. കൊച്ചിയിൽ അടുത്തിടെ നടന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി പരിപാടിയിൽ തരൂരിന് മതിയായ പരിഗണന ലഭിച്ചില്ലെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.




