ആശ്വാസ തീരം; ‘പാറയും അരുവിയുമുള്ളിടത്ത് വിശ്രമിച്ചു, ഞാൻ ആരോഗ്യവതി’; ശരണ്യ

ബംഗളൂരു: നാല് ദിവസങ്ങള്‍ കാട്ടില്‍ വഴി തെറ്റി അലഞ്ഞെങ്കിലും പൂര്‍ണ ആരോഗ്യവതിയെന്ന് ശരണ്യ. വഴിതെറ്റിയാണ് കാട്ടില്‍ അകപ്പെട്ടത്. കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രമായിരുന്നു. ഫോണ്‍ ഓഫായതോടെ പുറം ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തനിക്ക് വേണ്ടി ഇത്രയും വിപുലമായ തെരച്ചില്‍ നടക്കുന്നതായി അറിഞ്ഞിരുന്നില്ല. പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിക്കുകയാണ് ചെയ്തത്. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ശരണ്യ പറഞ്ഞു. കര്‍ണാടക വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശരണ്യ.
ആറ് സംഘങ്ങള്‍ ആയിട്ടായിരുന്നു ഇന്നത്തെ തെരച്ചില്‍. പ്രദേശവാസികളാണ് ശരണ്യയെ കണ്ടെത്തിയത്. സാധാരണ ആളുകള്‍ കടന്നു ചെല്ലാത്ത സ്ഥലത്തായിരുന്നു കണ്ടെത്തുമ്പോള്‍ ശരണ്യ ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടില്‍ അകപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തെരഞ്ഞെത്താതിരുന്നതോടെ കാണാതായ വിവരം പുറത്തറിഞ്ഞില്ലെന്ന് കരുതി. അടുത്തുള്ള ഉയര്‍ന്ന മലയുടെ മുകളില്‍ കയറി സ്ഥലം മനസിലാക്കാന്‍ ആയിരുന്നു ശ്രമം. അതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് തെരച്ചില്‍ സംഘത്തെ കണ്ടതെന്നും ശരണ്യ പറഞ്ഞു. തെരഞ്ഞെത്തുക ഒരു ഡ്രോണ്‍ ആയിരുക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്രയും വലിയൊരു തെരച്ചില്‍ ദൗത്യം നടന്നെന്നത് ഞെട്ടിച്ചെന്നും ശരണ്യ പറഞ്ഞു.
പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്.ആശ്വാസ തീരം; കുടകിൽ കാണാതായ ശരണ്യയെ കണ്ടെത്തി; ‘പാറയും അരുവിയുമുള്ളിടത്ത് വിശ്രമിച്ചു, ഞാൻ ആരോഗ്യവതി’; നാലാം ദിനം ശുഭവാർത്ത




